പരീക്ഷാഹാളിലേയ്ക്ക്
കയറുന്നതിന്തൊട്ടുമുമ്പ്
വരുമെന്ന് ഉറപ്പുള്ള ചോദ്യോത്തരം
താളുമറിച്ചു പരതുന്ന
കുട്ടിയെപ്പോലെയാകും
സ്വന്തം മേൽവിലാസമെഴുതിയ കത്ത്
കൈയിലെത്തുമ്പോൾ മനസ്സ്.
അറിഞ്ഞിട്ടും പറയാതെ
പുതപ്പിട്ടുമൂടി
ഉറങ്ങാതെയുറങ്ങുന്ന
പിറന്നാൾരാത്രിയിൽ
പാതിരായ്ക്കെത്തിയ അച്ഛൻ
"മോനേ ഈ ഷർട്ടൊന്നിട്ടു നോക്കിയേ"? ?
എന്നു പറഞ്ഞ്
വിളിച്ചുണർത്തുമ്പോഴത്തെ സന്തോഷമാവും
ചില കത്തുകൾ ഒടുവിലവശേഷിപ്പിക്കുക.
ഏറെനേരം പ്രണയിയെ കാത്തിരുന്നിട്ട്
ഒടുവിൽ വീട്ടിലേയ്ക്കുള്ള
അവസാനത്തെ ബസ്സിൽ
തലകുനിച്ചുകയറുന്ന
പ്രണയിനിയുടെ മരവിപ്പാകും
ചില കത്തുകളുടെ വരികളെ
പാറ്റിയെടുത്തതിനു ശേഷം
മിച്ചമുണ്ടാവുക.
ഏറെ നാൾ കാത്തിട്ടും
വന്നുചേരാത്ത കത്തുകൾ
കത്തുകുഞ്ഞുങ്ങളെ
പ്രസവിക്കുകയായിരിക്കും എന്നോർത്ത്
വെറുതെ ആശ്വസിക്കാറുണ്ട്
ചില കത്തുകളിൽ
ഓർമ്മയുടെ
ചെമ്പകമരങ്ങൾ
പൂത്തുനിൽക്കുന്നുണ്ടാവും,
ചിലതിന് കൗതുകങ്ങളുടെ
മയിൽപ്പീലിനിറങ്ങളുണ്ടാകും,
ചിലപ്പോൾ വാത്സല്യത്തിന്റെ
രാസ്നാദിപ്പൊടികൾ പുരണ്ടിട്ടുണ്ടാകും,
അല്ലെങ്കിൽ ശകാരച്ചുവയുള്ള
വിയർപ്പുമണക്കുന്നുണ്ടാവും.
എങ്കിലും
ഏതോ ഒരോർമ്മയുടെ അറയിൽ
ഒരിടം തനിക്കുണ്ടെന്ന്
ഓരോ കത്തും ഓർമ്മപ്പെടുത്തുന്നു.
മിഴികൾക്ക് എത്താനാവാത്ത ദൂരങ്ങൾ
വാക്കുകളുടെ കൈപിടിച്ച് നടന്നെത്തി
നെഞ്ചോട് നെഞ്ച് ചേർത്ത് വയ്ക്കാമെന്ന്,
നിശ്വാസങ്ങളുടെ ചൂടുപോലും
അക്ഷരങ്ങളിൽ പൊതിഞ്ഞയയ്ക്കാമെന്ന്
ഓരോ കത്തും ആശ്വസിപ്പിക്കുന്നു.
ഓർമ്മകളൊക്കെ
കാലത്തിന്റെ കടലെടുക്കുന്ന
കറുത്തരാവിലേയ്ക്കു വേണ്ടി
സൂക്ഷിച്ചുവയ്ക്കാമെന്ന്
ഓരോ കത്തും വാക്കുതരുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment